ന്യൂഡൽഹി; രാജ്യത്തെ നീറ്റ് ക്രമക്കേടുകളിൽ ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ദിനംപ്രതി ജനപിന്തുണ ഏറുകൊണ്ടിരിക്കുകയാണ്. പല രാഷ്ട്രീയ- വിദ്യാഭ്യാസ പാർട്ടികളും സിനിമ- സാംസ്കാരിക നേതാക്കളുമടക്കം ഇതിന് പിൻതുണയുമായി രംഗത്തെത്തിക്കഴിഞ്ഞു. നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാർഥികളെ ഡൽഹിയിലെ തെരുവോരങ്ങളിലിട്ട് തല്ലിച്ചതച്ചതിന് പിന്നാലെ നിരവധി ആളുകളാണ് സമരവേദിയിലേക്ക് ഒഴുകി എത്തിയത്.
ഇതിനിടെ ഒരൊറ്റ ദേശീയ ഗാനം കൊണ്ട് തല്ലാൻ പാഞ്ഞടുത്ത പോലീസുകാരെ സ്റ്റാച്യുവാക്കി നിർത്തിയ വിദ്യാർഥികളുടെ വേറിട്ട പ്രതിരോധ മുറയും വൈറലായിരിക്കുന്നത്. മുഖത്തോട് മുഖം നോക്കി നിൽക്കുന്ന വിദ്യാർത്ഥികളെയും പോലീസുകാരെയും ദൃശ്യങ്ങളിൽ കാണാനാകും. ജനഗണമന പാടി തീരാനെടുത്ത 52 സെക്കന്റാണ് പോലീസുകാരെ വിദ്യാർഥികൾ വടിയാക്കി നിർത്തിയത്.
52 സെക്കന്റെങ്കിലും ഞങ്ങൾക്ക് ശ്വാസമെടുക്കാമല്ലോ’ എന്ന വാചകത്തോട് കൂടി ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടു. പുതിയ കാലത്തെ പുതിയ പ്രശ്നങ്ങൾക്ക് പുതിയ രീതിയിലുള്ള പരിഹാരങ്ങൾ വേണം, ഡൽഹിയിലെ സമരം രാജ്യത്തിനെതിരല്ല…. സംവിധാനങ്ങൾക്ക് എതിരെയാണ്, പുതിയ തലമുറയെ തെറ്റിദ്ധരിക്കരുത് തുടങ്ങിയ കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയർന്നു.
അതോടൊപ്പം സമരവേദിയിലേക്ക് ഭക്ഷണ പൊതികളെത്തിക്കുന്ന ഓൺലൈൻ ഡെലിവറി ജീവനക്കാരുടെയും ജന്തർ മന്തറിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും നായ്ക്കൾ അടക്കമുള്ള മൃഗങ്ങളുടെ ഭക്ഷണവും സുരക്ഷയും ഉറപ്പ് വരുത്തുകയും ചെയ്യുന്ന വിദ്യാർഥികളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിയിട്ടുണ്ട്.