ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിയിൽ (എഎപി) രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ച് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ബിജെപിയിൽ. അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരും രാഘവ് ഛദ്ദയ്ക്കൊപ്പം പാർട്ടി വിട്ട് ബിജെപിയിൽ ചേരും. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് അംഗങ്ങളും തങ്ങൾക്കൊപ്പം ഉണ്ടെന്നും ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് ബിജെപിയിൽ ലയിക്കുകയാണെന്നും രാഘവ് ചദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘‘എന്റെ ചോരയും നീരും നൽകി വളർത്തിയ, 15 വർഷത്തെ എന്റെ യൗവനം സമർപ്പിച്ച ആം ആദ്മി പാർട്ടി ഇപ്പോൾ അതിന്റെ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും പൂർണമായും വ്യതിചലിച്ചിരിക്കുകയാണ്. പാർട്ടി ഇപ്പോൾ രാജ്യത്തിനു വേണ്ടിയല്ല, മറിച്ച് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഞാൻ ശരിയായ പാർട്ടിയിലല്ല എന്ന് കഴിഞ്ഞ കുറച്ചു കാലമായി എനിക്ക് തോന്നുന്നുണ്ടായിരുന്നു. അതിനാൽ എഎപിയിൽ നിന്ന് അകന്ന് ജനങ്ങളിലേക്ക് ഇറങ്ങാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു’’.
അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ വന്ന പാർട്ടി ഇപ്പോൾ സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നുവെന്ന് ഛദ്ദ ആരോപിച്ചു. എഎപിയിലെ ശരിയായ വ്യക്തിയാണ് താനെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലെ ആകെ 10 എഎപി എംപിമാരിൽ മൂന്നിൽ രണ്ട് ഭാഗവും (7 പേർ) ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. ഭരണഘടനാപരമായ ലയന വ്യവസ്ഥകൾ പാലിക്കുന്നതിനാൽ ഇവർക്ക് എംപി സ്ഥാനം നഷ്ടമാകില്ല. ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നീ പ്രമുഖരും ബിജെപിയിലേക്ക് നീങ്ങുന്ന സംഘത്തിലുണ്ടെന്ന് ഛദ്ദ വ്യക്തമാക്കി. ബിജെപിയിൽ എത്തിയ രാഘവ് ഛദ്ദ കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് സൂചന.