സമൂഹമാധ്യമത്തിലെ വിദ്വേഷ പോസ്റ്റ്; തൊടുപുഴ ഗ്രേഡ് എസ്.ഐ കെ. വിജേഷിന് സസ്പെൻഷൻ
തൊടുപുഴ: സമൂഹമാധ്യമത്തിലൂടെ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങളുള്ള പോസ്റ്റ് പങ്കുവെച്ചെന്ന പരാതിയിൽ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഓണപ്പൂക്കളം ഒരു സ്ത്രീ തട്ടിമറിക്കുന്നതായി കാണിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾക്കൊപ്പം മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള പരാമർശം പങ്കുവെച്ചുവെന്നാണ് പരാതി. പ്രചരിച്ച ദൃശ്യങ്ങൾ മറ്റൊരു സ്ഥലത്ത് നടന്ന പഴയ സംഭവത്തിന്റേതാണെന്നും അവ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ ചുമതല മൂന്നാർ ഡിവൈ.എസ്.പിക്ക് കൈമാറി. വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
സംഭവം വിവാദമായതിനെ തുടർന്ന് വിജേഷ് ആദ്യ പോസ്റ്റ് പിൻവലിക്കുകയും പിന്നീട് വിശദീകരണവുമായി മറ്റൊരു കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരം വിദ്വേഷപരമായ ഉള്ളടക്കങ്ങൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് വിജേഷിനെതിരെ മുമ്പും നടപടി ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അധികൃതർ വ്യക്തമാക്കുന്നത്.