രണ്ടാഴ്ച മുമ്പ് ചെയ്ത ടാറിങ്ങിൽ വിള്ളൽ
തൊടുപുഴ: രണ്ടാഴ്ച മുമ്പ് ചെയ്ത ടാറിങ്ങിൽ വിള്ളൽ രൂപപ്പെട്ടു. കനത്ത മഴയിൽ പാറ റോഡിലേക്ക് പതിച്ച ഭാഗത്താണ് വിള്ളൽ ഉണ്ടായത്.
പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ തൊടുപുഴ–പാലാ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപമാണ് രണ്ടാഴ്ച മുമ്പ് നടത്തിയ ടാറിങ് വിണ്ടുകീറിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് റോഡിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പാറ റോഡിലേക്ക് പതിച്ച ഭാഗത്താണ് വിള്ളൽ ഉണ്ടായത്. ആറ് വർഷത്തിലൊരിക്കൽ റോഡിൽ ഓവർലേ ചെയ്യണമെന്ന വ്യവസ്ഥ അനുസരിച്ചാണ് റീടാറിങ് നടത്തിയതെന്ന് പി.ഡബ്ല്യു.ഡി. റോഡ് മെയിന്റനൻസ് വിഭാഗം അറിയിച്ചു. മഴ തുടങ്ങിയതോടെ ടാറിങ് നിർത്തിവെച്ചിരിക്കുകയാണ്. നെല്ലാപ്പാറ വളവിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി റോഡിൽ ബ്ലിങ്കർ ലൈറ്റുകളും, റോഡ് മാർക്കിങ്ങും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് റീടാറിങ് നടത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി കോട്ടയം നിരത്ത് വിഭാഗം സമർപ്പിച്ച 36.11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് കെ.എസ്.ടി.പി അംഗീകാരം നൽകിയിട്ടുണ്ട്.
റോഡിൽ രൂപപ്പെട്ട വിള്ളൽ ഉപരിതലത്തിൽ മാത്രമാണോ, അതോ അടിത്തട്ടിലേക്കും വ്യാപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. റോഡിൽ വിള്ളൽ രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി. റോഡ് മെയിന്റനൻസ് വിഭാഗം അധികൃതർ അറിയിച്ചു.