തൊടുപുഴ ∙ നഗരത്തിൽ മൂന്നുനില കെട്ടിടത്തിന്റെ ടെറസിൽ രാത്രി പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും ഉൾപ്പെടെ കത്തിച്ചത് പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് മൂവാറ്റുപുഴ റോഡിൽ റോട്ടറി ജംക്ഷനു സമീപമുള്ള ബഹുനില കെട്ടിടത്തിന്റെ മുകളിൽ ഉയരത്തിൽ തീ ആളുന്നത് പരിസരവാസികൾ കണ്ടത്. സമീപവാസികൾ ഉടൻ തന്നെ അഗ്നിരക്ഷാസേന അധികൃതരെ വിവരം അറിയിച്ചു. ഇതിനിടെ വിവരം അറിഞ്ഞ് പാഞ്ഞെത്തിയ അഗ്നിരക്ഷാസേനയുടെ വാഹനവുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റു. വെങ്ങല്ലൂർ സ്വദേശിക്കാണ് പരുക്കേറ്റത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.
അഗ്നിരക്ഷേസേന എത്തിയപ്പോഴാണ് മൊബൈൽ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവയും ഇട്ട് കത്തിക്കുന്നതാണെന്ന് കണ്ടെത്തിയത്. വിവരം അറിഞ്ഞ് നഗരസഭാ വൈസ് ചെയർമാൻ കെ.ദീപക്, കൗൺസിലർ രാജേഷ് ബാബു എന്നിവരും സ്ഥലത്തെത്തി. ഇവിടെ ചാക്ക് കണക്കിനു പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കൂട്ടിവച്ചിരിക്കുന്നതായും കണ്ടെത്തി. ഇത് കത്തിക്കാൻ വച്ചതല്ലെന്നാണ് ഇവിടെയുണ്ടായിരുന്ന യുവാക്കൾ അവകാശപ്പെട്ടത്. അതേ സമയം നേരത്തേ കത്തിച്ച പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കൂട്ടിവച്ചിരിക്കുന്നത് കണ്ടെത്തി. ഈ കെട്ടിത്തിൽ പ്രവർത്തിക്കുന്ന ഗ്രാൻഡിസ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ അധികൃതർക്ക് 10,000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയതായി നഗരസഭാധികൃതർ പറഞ്ഞു.