തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് യുഡിഎഫ് സർക്കാർ. സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ സർക്കാർ സ്വീകരിക്കുന്ന നിർണായക നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ആഭ്യന്തര മന്ത്രിയുടെ ശുപാർശയെ തുടർന്നാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് നടപടി നിലവിൽ വന്നത്. അജിത്കുമാറിനെതിരെ നടപടി വൈകുകയാണെന്ന് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നതിനെ തുടർന്നാണ് സർകാർ തീരുമാനം എടുത്തത്.
ഈ മാസം 31ന് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റത്തിന് അജിത് കുമാറിന്റെ പേര് പരിഗണിക്കപ്പെടാനിരിക്കെയാണ് സസ്പെൻഷൻ നടപടി വന്നിരിക്കുന്നത്. ഇതോടെ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട തുടർനടപടികളിലും ഈ തീരുമാനം നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
ആലപ്പുഴയിലെ. രക്ഷാപ്രവർത്തന കേസ് അട്ടിമറിചെന്ന ആരോപണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അന്വേഷണ പുരോഗതിയും സർക്കാരിൻ്റെ മുൻപിൽ എത്തിയതിനു പിന്നാലെയാണ് നടപടി. കേസിലെ ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് സസ്പെൻഷൻ തീരുമാനമെന്നാണ് സര്ക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
സർക്കാരിന്റെ ഈ നീക്കം സംസ്ഥാന രാഷ്ട്രീയത്തിലും പൊലീസ് വകുപ്പിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്നും അന്വേഷണഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.