തെരുവുനായ കുറുകേ ചാടി സ്കൂട്ടർ മറിഞ്ഞു പരിക്കേറ്റ യുവാവിന് 2.16 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ജൂഡിഷ്യൽ കമ്മിറ്റി. .
തെരുവുനായ കുറുകേ ചാടി സ്കൂട്ടർ മറിഞ്ഞു പരിക്കേറ്റ യുവാവിന് 2.16 ലക്ഷം രൂപ നഷ്ടപരിഹാരം. പണം നൽകേണ്ടത് വണ്ണപ്പുറം പഞ്ചായത്ത്. ഉത്തരവിട്ടത് ജുഡീഷ്യൽ കമ്മിറ്റി മുട്ടം. തെരുവുനായ്ക്കൾ മൂലം അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികന് 2.16 ലക്ഷം രൂപ നഷ്ടം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മിറ്റിയുടെ ഉത്തരവ്. വണ്ണപ്പുറം കാളിയാർ ദർഭത്തൊട്ടി സ്വദേശി പുത്തൻകണ്ടത്തിൽ അശ്വിന് (25) വണ്ണപ്പുറം പഞ്ചായത്താണ് നഷ്ടപരിഹാരം നൽകേണ്ടത്.
2023 ജനുവരി 14-ന് വണ്ണപ്പുറം-കാളിയാർ റോഡിൽ 36 കവലയിൽ രാത്രി ഒമ്പതരയ്ക്കാണ് അശ്വിൻ തെരുവുനായ്ക്കൾ വട്ടം ചാടി അപകടത്തിൽ പെട്ടത്, സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് വളവിൽ നാല് നായ്ക്കൾ റോഡിന് വട്ടം ചാടിയത്. ഒരു നായയെ തട്ടിയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. തെറിച്ചു വീണ അശ്വിന്റെ മുട്ടിന് താഴെ പൊട്ടി, അശ്വിന് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയാണ് കാൽ മുട്ട് നേരെയാക്കിയത്. ഒരു മാസത്തോളം ഹോസ്പിറ്റലിൽ ആയിരുന്നു. ആറര മാസത്തോളം വീട്ടിൽ പൂർണ വിശ്രമത്തിലുമായി. 12 തവണയാണ് ആംബുലൻസിൽ ആശുപത്രിയിൽ പോയത്. തൊടുപുഴയിൽ അനിമേഷൻ കോഴ്സ് പഠിക്കുകയായിരുന്നു അശ്വിൻ. അതും മുടങ്ങി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കമ്മിറ്റി നഷ്ടപരിഹാരം നിശ്ചയിച്ചത്. സംഭവം നടന്ന് മൂന്ന് വർഷം പിന്നിടുമ്പോഴും കാലിന് ശരിയായ ആരോഗ്യം തിരിച്ചുകിട്ടിയിട്ടില്ലെന്ന് അശ്വിൻ പറഞ്ഞു. കാറും മറ്റും ഓടിക്കുന്നതിനുപോലും ബുദ്ധിമുട്ടുണ്ട്. അരമണിക്കൂറിൽ കൂടുതൽ നിൽക്കുന്നതിനും മുട്ടു മടക്കുന്നതിനുമൊക്കെ ബുദ്ധിമുട്ടുണ്ടെന്നും അശ്വിൻ പറഞ്ഞു. പരേതനായ മോഹനന്റെയും ശോഭനയുടെയും മകനാണ് അശ്വിൻ.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയേണ്ടി വരുന്നവർക്ക് അശ്വിന്റെ പോരാട്ടം പ്രചോദനമാകട്ടെ.