പെട്രോൾ, പാചകവാചത വില വർധനവിന് ശേഷം സാധാരണക്കാരുടെ കീശകീറാൻ മൊബൈൽ റീചാർജുകളുടെ വില വർധിപ്പിക്കാൻ കമ്പനികൾ. അടുത്ത മൂന്നു- നാലു മാസ കാലയളവിൽ ടെലികോം കമ്പനികൾ മൊബൈൽ റീചാർജ് നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് വിവരം. 12-15 ശതമാനം വരെ വില ഉയരാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ചിന്റെ റിപ്പോർട്ട്.
ടെലികോം വിപണിയിലെ കമ്പനികളുടെ ഏകീകരണമാണ് വില വർധിപ്പിക്കാനുള്ള അനുകൂല സാഹചര്യമുണ്ടാക്കുന്നത്. മൂന്നു സ്വകാര്യ കമ്പനികളും ഒരു പൊതുമേഖലാ കമ്പനിയും മാത്രമുള്ള വിപണി അന്തരീക്ഷത്തിൽ വില വർധനവ് കൂടുതൽ അനുകൂലമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. അതേസമയം, ജൂൺ പാദത്തിൽ കമ്പനികളുടെ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർധിച്ചേക്കാം എന്നും പ്പാർട്ടിലുണ്ട്.
ജൂൺ പാദത്തിൽ കമ്പനികളുടെ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) 1-1.15 ശതമാനം വർധിച്ചേക്കാം. 2ജിയിൽ നിന്നും കൂടുതൽ പേർ 4ജി, 5ജി സേവനങ്ങളിലേക്ക് മാറുന്നതും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ എണ്ണവും കമ്പനികൾക്ക് നേട്ടമാണ്. വോഡഫോൺ ഐഡിയയെ പിന്നിലാക്കി ഭാരതി എയർടെല്ലും റിലയൻസ് ജിയോയും വരിക്കാരുടെ വിപണി വിഹിതം വർധിപ്പിക്കുന്നത് തുടരുമെന്നും സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ചിന്റെ ഒന്നാം പാദ ടെലികോം-ഇന്റർനെറ്റ് മേഖല അവലോകന റിപ്പോർട്ടിൽ പറയുന്നു.
ഡാറ്റ ഉപയോഗം വർധിപ്പിക്കുക വഴി ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (എആർപിയു) വർധിപ്പിക്കുകയാണ് ടെലികോം കമ്പനികൾ ലക്ഷ്യമിടുന്നത്. 4ജി, 5ജി ഉപയോഗം വർധിക്കുന്നതിനാൽ ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ഡാറ്റ ഉപയോഗം ശക്തമായി തുടരുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. നിലവിൽ ജിയോയും എയർടെലും 90 ശതമാനം ജില്ലകളിലും 5ജി സേവനങ്ങളെത്തിക്കുന്നുണ്ട്. കൂടുതൽ ഏരിയയിലേക്ക് 5ജി സേവനം എത്തിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. 2024 ലാണ് രാജ്യത്ത് പൂർണതോതിൽ കമ്പനികൾ റീചാർജ് നിരക്ക് വർധിപ്പിച്ചത്. 19-21 ശതമാനം നിരക്ക് വർധനവ് അന്ന് നടത്തിയിരുന്നു. പിന്നാലെ 2025 ൽ അടിസ്ഥാന പ്ലാനുകളിൽ മാറ്റം വരുത്തി. ജിയോയും എയർടെലും എൻട്രി ലെവൽ ഡാറ്റ പ്ലാനുകൾ പിൻവലിച്ചിരുന്നു. ജിയോയുടെ 209 രൂപ, 249 രൂപ വിലയുള്ള 1ജിബി പ്രതിദിന ഡാറ്റ പ്ലാനുകളാണ് ഒഴിവാക്കിയത്. പ്രതിദിനം ഒരു ജിബി ലഭിച്ചിരുന്ന എയർടെലിന്റെ 249 രൂപ വിലയുണ്ടായിരുന്ന ഡാറ്റാ പ്ലാനും ഒഴിവാക്കി. ഉപഭോക്താക്കളെ 1.5GB പ്ലാനുകളിലേക്ക് മാറ്റുകയും ഇതുവഴി ഡാറ്റാ ഉപയോഗം വർധിപ്പിച്ച് വരുമാനം ഉയർത്തുകയാണ് കമ്പനികളുടെ ലക്ഷ്യം.