കൊച്ചി ∙ വിദ്യാർഥിനിയായ ജസ്ലിയ ജോൺസനെ (19) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ യുവഡോക്ടർ അഞ്ചാം ദിവസവും ഒളിവിൽ. കോട്ടയം അതിരമ്പുഴ പണ്ടാരക്കളം ഡോ. സിറിയക് ജോർജാണ് ഒളിവിൽ കഴിയുന്നത്. ഇയാളെ പിടികൂടാൻ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു.
കാർ അപകടം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് തീരുമാനിച്ചത്. ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്ഷനു സമീപത്തുവച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് സ്വദേശിനിയായ ജസ്ലിയ ജോൺസൺ കൊല്ലപ്പെട്ടത്. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർഥിയായിരുന്നു.
അങ്കമാലിയില്‍ പാർട്ടൈമായി ചെയ്യുന്ന ജോലിക്കു ശേഷം തിരികെ വരികയായിരുന്ന ജസ്ലിയയെ പിന്നില്‍ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ ഡോ. സിറിയക് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കാർ രണ്ടു ദിവസത്തിനു ശേഷം ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്നും കണ്ടെത്തി. പിന്നാലെ ഡോ. സിറിയക് ഒളിവിൽ പോവുകയായിരുന്നു. അപകടമുണ്ടായതിനുശേഷം ഡോ. സിറിയക് താൻ ഹൗസ് സർജനായി ജോലി ചെയ്യുന്ന സ്വകാര്യ മെഡിക്കൽ കോളജിൽ 2 ദിവസം എത്തിയിരുന്നതായി സൂചനയുണ്ട്. ഇയാളെ പിടികൂടാന്‍ പൊലീസ് വീഴ്ച വരുത്തി എന്നാണ് ആരോപണം.
ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ജസ്ലിയയ്ക്ക് മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ജസ്ലിയയുടെ കരളും വൃക്കകളും ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം
തീരുമാനിച്ചു. ഇന്നലെയായിരുന്നു ജസ്ലിയയുടെ സംസ്കാരം. അതിനു മുൻപ് സഹപാഠികളും കോളജിലെ മറ്റുവിദ്യാർഥികളും അങ്കമാലി പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തി. പിന്നാലെ വിദ്യാർഥി, യുവജനസംഘടനകളും സ്റ്റേഷനിൽ പ്രതിഷേധം നടത്തി. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയത്. പൊലീസ് ഇന്നലെ അതിരമ്പുഴയിലെ ഡോ. സിറിയക്കിന്റെ വീട്ടിലെത്തിയെങ്കിലും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഏലപ്പാറയിലും ഇടുക്കിയിലുള്ള ഇവരുടെ ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല.
പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റൂറൽ എസ്പി കെ.എസ്.സുദർശൻ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കുറ്റകരമായ നരഹത്യക്കും കേസെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടാൻ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. എന്നാൽ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം ലഭിക്കുകയും വാഹനം ഓടിച്ചിരുന്നത് ആരാണെന്നു വ്യക്തമായിട്ടും പൊലീസ് പ്രതിയെ പിടികൂടാൻ ശ്രമിച്ചില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്.
ഡോ. സിറിയക്കിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹപാഠി അക്ഷയ് ഇന്നലെ അങ്കമാലി െപാലീസിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിൽനിന്ന് ഇറങ്ങിയ ശേഷം അങ്കമാലിയില്‍ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഡോ. സിറിയക് 7.15ഓടു കൂടി പുറപ്പെടുന്നതും 7.30ഓടു കൂടി ജസ്ലിയയെ ഇടിച്ചു തെറിപ്പിക്കുന്നതും.