തെരുവുനായ് ശല്യം പരിഹരിക്കാൻ കൂടുതൽ നായ് പിടിത്തക്കാരെ രംഗത്തിറക്കാനും ഷെൽട്ടറുകൾ തുറക്കാനും ജില്ലാ അഡ്ഹോക് ആസൂത്രണ സമിതി തീരുമാനിച്ചു. എബിസി പദ്ധതി വിപുലീകരിക്കാനാണ് നായ് പിടിത്തക്കാരുടെ എണ്ണം കൂട്ടുന്നത്. ഇവർ എത്തിക്കുന്ന നായ്ക്കളെ വന്ധ്യക്കരണത്തിനു ശേഷം ഏതാനും ദിവസം നിരീക്ഷണത്തിൽ
താമസിപ്പിക്കാനുമുള്ള ഷെൽട്ടറുകളുടെ എണ്ണവും കൂട്ടും. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹകരണം തേടും.വളർത്തു നായ്ക്കൾക്ക്
വാക്സിനേഷനും ലൈസൻസും എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും. തദ്ദേശ സ്ഥാപനങ്ങളാണ് ലൈസൻസ് നൽകുന്നത്. ലൈസൻസിനൊപ്പം നായ്ക്കളുടെ വാക്സിനേഷൻ കാർഡും കരുതണം. കുത്തി വയ്കെടുക്കുന്ന നായ്ക്കളെ തിരിച്ചറിയാൻ മൈക്രോ ചിപ്പ് പിടിപ്പിക്കും. തെരുവിൽ ഉപേക്ഷിക്കുന്ന നായ്ക്കളുടെ ഉടമകളെ കണ്ടെത്താനും ഇതുമൂലം
കഴിയും. നായ്ക്കൾക്ക് വാക്സിനേഷൻ നൽകാൻ മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ
ക്യാംപുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കലക്ടർ ജി. പ്രിയങ്ക, ജില്ലാ പ്ലാനിങ് ഓഫിസർ ജി.ഉല്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു.