കൽപ്പറ്റ - മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പ് നിർമാണം ഉദ്യോഗസ്ഥരുടെ അഭാവം മൂലം സ്തംഭനാവസ്ഥയിലേക്ക്. നിർമ്മാണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും മേൽനോട്ടത്തിനും ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തത് പദ്ധതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.
പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ മാറ്റിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ നിയമനം നടന്നിട്ടില്ല. ഇതിന് പുറമെ പ്രോജക്ട് മാനേജർ, ക്വാളിറ്റി കൺട്രോൾ എൻജിനീയർമാർ, സൈറ്റ് സൂപ്പർവൈസർമാർ എന്നിവരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കിഫ്കോൺ (KIFCON) ഉദ്യോഗസ്ഥരെ ഒരാഴ്ച മുൻപ് പിൻവലിച്ചതോടെ ടൗൺഷിപ്പ് നിർമ്മാണം പൂർണ്ണമായും അനിശ്ചിതത്വത്തിലായി.
രണ്ടാം ഘട്ട വീടുകളുടെ നിർമ്മാണം ഈ വരുന്ന സെപ്റ്റംബറിൽ പൂർത്തിയാക്കി കൈമാറുമെന്നാണ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൃത്യമായ മേൽനോട്ടമില്ലാത്ത സാഹചര്യത്തിൽ നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഉറപ്പായി. വീടുകൾക്കായി കാത്തിരിക്കുന്ന ദുരന്തബാധിതർക്കിടയിൽ ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മാറ്റിയ ഉദ്യോഗസ്ഥർക്ക് പകരം പുതിയ നിയമനങ്ങൾ ഉടൻ
നടത്തി നിർമ്മാണം വേഗത്തിലാക്കണമെന്ന് ദുരിതബാധിതർ ആവശ്യപ്പെട്ടു.