തമിഴ്നാട്ടിൽ ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സാധനങ്ങൾ കടത്തുന്നത് നിരോധിച്ചു; റാപ്പിഡോയ്ക്കും യൂബറിനും മുന്നറിയിപ്പ്
തമിഴ്നാട്ടിൽ പോർട്ടർ (Porter), റാപ്പിഡോ (Rapido), യൂബർ (Uber) തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ഇരുചക്ര വാഹനങ്ങളോ പാസഞ്ചർ ഓട്ടോറിക്ഷകളോ ഉപയോഗിച്ച് സാധനങ്ങൾ വിതരണം ചെയ്യുന്നത് തമിഴ്നാട് ഗതാഗത വകുപ്പ് നിരോധിച്ചു. ഫെബ്രുവരി 16-ന് പുറത്തിറക്കിയ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കിരൺ ഗുരാല മുന്നറിയിപ്പ് നൽകി.
പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് 'കോൺട്രാക്ട് കാര്യേജ്' പെർമിറ്റ് മാത്രമാണുള്ളതെന്നും ഇവ ഗുഡ്സ് കാരിയറുകളായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനൊപ്പം ആദ്യ തവണ 5,000 രൂപയും തുടർന്ന് 10,000 രൂപയും പിഴ ഈടാക്കും. തമിഴ്നാട് മോട്ടോർ വെഹിക്കിൾ റൂൾസ് സെക്ഷൻ 192A, 207 പ്രകാരമായിരിക്കും നടപടി.
ലൈസൻസുള്ള ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ ഉപജീവനത്തെ ഈ പ്ലാറ്റ്ഫോമുകൾ ബാധിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി. എന്നാൽ, കുറഞ്ഞ ചിലവിൽ വേഗത്തിൽ സാധനങ്ങൾ എത്തിക്കാൻ സഹായിച്ചിരുന്ന ഈ സൗകര്യം നിർത്തലാക്കുന്നത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.